Saturday 20 February 2016

എനിക്കുമെഴുതണം ഒരു കവിത

എനിക്കുമെഴുതണം ഒരു കവിത

ചുടു ചോര നിറച്ച തൂലികതൻ
അക്ഷരങ്ങൾ പൊഴിച്ച്
രാജ്യസ്നേഹം തുളുമ്പുന്ന
എൻ നിണത്താലൊരു കവിത

വായ പിളരുമാറുച്ചത്തിലുളള
എൻ മൊഴി ശബ്ദങ്ങൾ
ദേശസ്നേഹത്തിലാറാടി
മിന്നൽ പിളരുകളായീടണം

നീതി ന്യായ മുറികൾക്കുള്ളിൽ
കറുത്ത ശീലതൻ മറവിലായി
മൗനിയായിടും നീതിതൻ മുന്നിൽ
നിസഹായരാണിന്ന് ചിലർ

ഇന്നലകളിലില്ലാത്ത സ്നേഹികളോട്
ദ്രോഹിയല്ല സ്നേഹിയന്ന് ചൊല്ലിടാൻ
ഭയവിഹ്വലനായി നിന്നിടും നേരം
തെളിവായി ഞാനിന്നു ശബ്ദിക്കണമത്രെ

കനയ്യ പോൽ വിധി കാത്തിടും നേരം
ദേശസ്നേഹിതൻ പട്ടത്തിനായ്
എൻ രക്തതുള്ളികളാലെരു കവിത
എനിക്കും എഴുതീടണം...

Monday 8 February 2016

e-മഷിയിൽ പതിഞ്ഞ എൻറ്റെ എഴുത്ത്...

മലയാളം  ബ്ലോഗേഴ്സ് കൂട്ടായ്മ നടത്തിയ പ്രണയ ലേഖന മത്സരത്തിൽ രണ്ടാം സ്ഥാനം  നേടി ഇ-മഷി 2016 ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരച്ച എൻറ്റെ എഴുത്ത്......
 Special Thanks   To E-mashi Team




ഇനിയും എത്ര നാൾ കാത്തിരിക്കേണ്ടി വരും എന്ന് അറിയാത്തത് കൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്. അതെ, ഒരിക്കലും നിന്റെ കയ്യിൽ എത്തില്ലന്ന് എനിക്കുറപ്പുള്ള എഴുത്ത്...

എന്താണ് ഈ കാത്തിരിപ്പിന് അർത്ഥം, കുറെ ദുഖങ്ങൾ പേറാം എന്നതോ... വാക്കുകൾ കൊണ്ട് അമ്മാനമാടിയിരുന്ന ഞാനും മൗനം ശീലിച്ചിരിക്കുന്നു. അല്ല കാലം ശീലിപ്പിച്ചിരിക്കുന്നു. അല്ലങ്കിൽ പറയുന്നതല്ലാം വിങ്ങലുകൾ സമ്മാനിക്കുമെന്ന സത്യം എന്നെ മൗനിയാക്കിടുന്നു.

ഞാൻ എന്ത് തെറ്റാണ് നിന്നോട് ചെയ്തത്. എന്നെ തനിച്ചാക്കി നീ അകലങ്ങൾ തേടിയതെന്തിനാണ്. പഠിക്കാൻ വേണ്ടിയായിരുന്നു നിന്റെ യാത്ര എങ്കിലും ആ യാത്ര എന്റെ പഠനവും ഉറക്കവും മുടക്കിയിരിക്കുന്നു. എന്തിനായിരുന്നു ഈ യാത്ര. എന്നെ തനിച്ചാക്കാൻ മാത്രം എന്ത് പാപമാണ് ഞാൻ ചെയ്തത്, നിന്റെ സമ്മതമില്ലാതെ നിന്നെ ഇഷ്ടപെട്ടതാണോ ഞാൻ ചെയ്ത തെറ്റ്. എന്റെ എല്ലാ ദിനങ്ങളിലും എന്റെ കണ്ണുകളുടെ മുന്നിലേക്ക് ഒരു മാലാഖയെ പോലെ നീ വന്നത് ആരുടെ തെറ്റാണ്.

അല്ലങ്കിലും നീ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ... ഒരു തവണ പോലും നീ നിന്റെ പ്രണയം സമ്മതിച്ചതുമില്ല.

നിനക്ക് എന്നെ ഇഷ്ടമായിരുന്നില്ലേ..! അല്ലങ്കിൽ പിന്നെന്തിനാണ് ഇഷ്ടമല്ലന്ന് പറയുമ്പോഴും എന്നെ നോക്കി പുഞ്ചിരിച്ചത്. നിന്റെ കണ്ണുകളിൽ നിന്ന് നിന്റെ ഇഷ്ടത്തെ ഞാൻ വായിച്ചിട്ടുണ്ട്, ഒന്നല്ല ഒരുപാട് തവണ. എന്റെ കാഴ്ച്ചയിൽ നിന്ന് മറയേണ്ടതിന് പകരം എന്റെ കണ്ണുകളിലേക്ക് നീ നീങ്ങി നിന്നിരുന്നത് എന്തിനാണ്... കൂടെ നടക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞത് നീ കണ്ടിരുന്നില്ലെ..! കണ്ടിട്ടും കാണാത്ത പോലെ നീ നടിച്ചിരുന്നില്ലെ..! എന്റെ ചോദ്യങ്ങളുടെ ഉത്തരം മൗനം മാത്രം ആണന്ന് ആ ഇടവഴികളിൽ നിന്ന് നീ എന്നെ പഠിപ്പിച്ചു. മൗനം ഇത്രത്തോളം വാചാലമാണന്ന് എന്നെ പഠിപ്പിച്ചത് നീ തന്നെ ആയിരുന്നു.

പക്ഷെ ഞാൻ ആരികിലുണ്ടായിരിക്കെ മറ്റൊരുത്തൻ ഇഷ്ടം പറയാൻ വന്നപ്പോൾ നീ എന്തിനാണ് വാ തോരാതെ എന്നോട് സംസാരിച്ചത്... ഞാൻ ചോദിക്കാതെ പോലും നീ എനിക്ക് ഉത്തരങ്ങൾ നൽകി കൊണ്ടിരുന്നു... എന്തിനായിരുന്നു അത്... പിറ്റെ ദിവസം നീ വീണ്ടും മൗനം നിന്റെ ആയുധമാക്കിയില്ലെ...

എന്നെ കാണാത്ത ദിവസങ്ങളിൽ നിൻ മിഴികൾ എന്നെ തിരഞ്ഞിരുന്നത് ഞാൻ കണ്ടിരുന്നു.. കാണുമ്പോൾ പിന്നെയും കണ്ടില്ലന്ന് നടിച്ചിരുന്നത് എന്തിനാണ്...

അറിയുമോ നിന്നോട് ഇഷ്ടം പറഞ്ഞതിന് ഇന്നലത്തോടെ മൂന്ന് വർഷം തികഞ്ഞിരിക്കുന്നു.. ഓർമ്മയുണ്ടോ നമ്മൾ ആദ്യമായി കണ്ട നാൾ... എന്റെ കൂട്ടുകാരൻ എന്നെ പരിഹസിച്ചുണ്ടാക്കിയ ഫലിതത്തിൽ നീയും ചിരിച്ചത് കൊണ്ടല്ലെ ഞാൻ നിന്നെ ആ ബസ് സ്റ്റോപ്പിൽ വെച്ച് കണ്ടത്... ഞാൻ കയറിയ ബസിൽ നീയും കയറിയപ്പോൾ നീ കാൽവെച്ചത് എന്റെ ഹൃദയത്തിലേക്കായിരുന്നു. ആ യാത്ര മുഴുവൻ ഞാൻ നിന്നെ കണ്ട് കൊണ്ടിരുന്നു. ലക്ഷ്യം തെറ്റിച്ച് നീ ഇറങ്ങിയ സ്റ്റോപ്പിൽ ഞാനും ഇറങ്ങിയത് നീ ആരാണന്ന് അറിയാനായിരുന്നു.

പക്ഷെ തിരക്കിനിടയിലേക്ക് നീ മറഞ്ഞപ്പോൾ ആരുമല്ലാതിരുന്നിട്ടും എനിക്ക് തോന്നിയ വല്ലായ്മ എന്തിനായിരുന്നുവെന്ന് ഇന്ന് എനിക്ക് മനസിലാകുന്നുണ്ട്... എന്തിനായിരുന്നു നീ എന്റെ മുന്നിലേക്ക് കടന്ന് വന്നത്..? അതിവേഗം മറയാനായിരുന്നങ്കിൽ...

മറവി ഒരു അനുഗ്രഹമായത് കൊണ്ട് വീണ്ടും മാസങ്ങൾ സൃഷ്ടിച്ച ഇടവേളകളിൽ നിന്നെ ഞാൻ മറന്നിരുന്നു... മറക്കുകയല്ലാതെ ഞാൻ എന്ത് ചെയ്യും... ആരാണന്ന് പോലും ചൊല്ലാതെ ഒരു മിന്നായം പോലെ നീ വന്ന് എന്റെ ഖൽബും കൊണ്ട് നീ മടങ്ങിയില്ലെ.

വീണ്ടും നാം കണ്ടുമുട്ടിയപ്പോൾ നിന്റെ തട്ടത്തിന്റെ മറവിൽ ഞാൻ കണ്ട നിൻ മിഴികൾ മാത്രം മതിയായിരുന്നു... അത് നീയാണെന്ന് എനിക്ക് തിരിച്ചറിയാൻ.... കാരണം ആദ്യ കാഴ്ച്ചയിൽ തന്നെ നിന്റെ മിഴികളെ ഞാൻ ഹൃദയത്തിലേറ്റിയിരുന്നു.. അത്രയും കാലം അകലങ്ങളിൽ നിന്നെ തേടുമ്പോഴും അരികിൽ നീ ഉണ്ടായിരുന്നത് എനിക്ക് തിരിച്ചറിയാൻ കഴിയാതെ പോയി ... തെറ്റുകൾ തിരുത്തി നിന്റെ അരികിലേക്ക് ഞാൻ വന്നപ്പോൾ നിന്റെ മനസ്സിന് മുന്നിൽ നീ ഒരു മറ തീർത്തിരുന്നു.. എന്തിനായിരുന്നു അത്...?

നിന്റെ ഉപ്പയേ പേടിച്ചിട്ടാണോ..? 
അതോ എന്നെ വിശ്വാസമില്ലാഞ്ഞിട്ടോ..? 
ഇന്നും അതിന് ഉത്തരം കണ്ടെത്താൻ എനിക്കായിട്ടില്ല..

ഒരു പെണ്ണിനോട് ഇഷ്ടം പറയാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല... 
അന്ന് വരെ ഒരു പെണ്ണിനോടും പറഞ്ഞിട്ടുമില്ല. നിന്നോടല്ലാതെ അതിന് ശേഷവും... 
പക്ഷെ നീ നഷ്ട്ടപ്പെടുമോ എന്ന ഭയമായിരിക്കാം എനിക്ക് നിന്നോട് ഇഷ്ടം പറയാൻ ധൈര്യം തന്നത്...

ആദ്യമായി നിന്നോട് ഇഷ്ടം ചെല്ലുമ്പോൾ ഉണ്ടായിരുന്ന എന്റെ മാനസികാവസ്ഥ വേറെ ഒരു സമയത്തും ഞാൻ അനുഭവിച്ചിട്ടില്ല...

നിന്റെ പേര് ചോദിച്ചപ്പോൾ കൂട്ടുകാരിയുടെ പേര് നീ പറഞ്ഞങ്കിലും അത് മതിയായിരുന്നു എനിക്ക്....

പിന്നെയുള്ള രണ്ട് വർഷം അകലം പാലിച്ച് കൊണ്ടൊണങ്കിലും നീ സമ്മാനിച്ച നിമിഷങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട്. എനിക്ക് കിട്ടിയ ആ രണ്ട് വർഷങ്ങൾ മതി നിനക്ക് വേണ്ടി ഒരു 20 വർഷങ്ങൾകൂടി കാത്തിരിക്കാൻ...

നീ അറിയുന്നില്ലങ്കിലും നിന്നെ ഞാൻ ഇടക്കിടെ കാണാറുണ്ട്... ചിലപ്പോൾ പതിവായും... കിനാക്കളിലാണങ്കിൽ പോലും... നീ ഒരു കിനാവിൽ വന്ന് എന്നോട് പറഞ്ഞ പരിഭവങ്ങൾക്ക് മറുപടി തരാൻ എനിക്ക് കഴിയുന്നില്ല...


എന്താണ് ഞാൻ മറുപടി പറയുക... 
നിന്നെ കാണാൻ വരാത്തതിലുള്ള വിഷമം നീ എന്നോട് പറയുന്നു... 
കാണാൻ കഴിയാത്തതിലുള്ള വിഷമം ഞാൻ ആരോട് പറയും....

എന്റെ കണ്ണീർ വറ്റി തുടങ്ങിയിരിക്കുന്നു... ഉല്ലസിച്ച് നടന്നിരുന്ന എന്നെ നീ വിഷാദമെന്തന്ന് പഠിപ്പിച്ചു. ചിരിച്ച് കൊണ്ടും മറച്ച് കൊണ്ടും കണ്ണീർ പൊഴിക്കാതെയും ഞാൻ കരയാൻ പഠിച്ചിരിക്കുന്നു. അല്ലങ്കിൽ കണ്ണീർ തുള്ളികൾ ഒന്നിനും പരിഹാരമല്ലന്ന് ഞാനറിഞ്ഞിരിക്കുന്നു.

നിന്നെ കാണുന്നതിന് മുമ്പ് ഞാൻ കണ്ട പ്രകൃതിക്ക് ഇല്ലാത്ത ഒരു സൗന്ദര്യം ഇന്ന് ഞാൻ കാണുന്നു.. അന്നില്ലാത്ത സംഗീതത്തിന്റെ മാധുര്യം ഇന്ന് ഞാൻ ആസ്വദിക്കുന്നു.. അന്ന് എനിക്ക് കഴിയാത്ത അമ്പിളി മാമനോടുള്ള സംസാരം ഇന്ന് എനിക്ക് വശമാണ്.. അകലെ ഇരുന്നു ആ അമ്പിളി നിന്നെ നോക്കി നിന്റെ കാര്യങ്ങൾ എനിക്ക് പറഞ്ഞ് തരാറുണ്ട്.

എന്തിനായിരിക്കും കാലം നമ്മെ അകറ്റി നിർത്തുന്നത്... ഒരു നല്ല കാലത്തിനെ സീകരിക്കാനുള്ള ഒരുക്കമോ... അതോ ദുഖങ്ങൾ പേറി ഓർമ്മകളെ താലോലിച്ച് സ്വപ്നങ്ങൾ നെയ്ത് കുട്ടി അവയല്ലാം തനിച്ചാക്കി ഏകനായി മരണം വരിക്കാനോ.. !

ഈ ദുഖങ്ങൾ പേറുമ്പോൾ നിന്നെ കണേണ്ടിയിരുന്നില്ല എന്ന് ചിലപ്പോൾ തോന്നാറുണ്ട്.. പക്ഷെ നിന്നെയെങ്ങാനും ഞാൻ കണ്ടിരുന്നില്ലങ്കിൽ, നീ അന്ന് ചിരിച്ചിരുന്നില്ലങ്കിൽ, ഓർക്കാൻ കൂടി എനിക്ക് വയ്യ....

നിനക്കറിയുമോ... ? 
2015 വിടപറഞ്ഞിരിക്കുന്നു, വലിയ ഒരു ദുഖ ഭാരവും പേറി..... 
ഈ വർഷത്തിലെ ഒരു ദിനവും എന്നോട് കനിഞ്ഞിട്ടില്ല നിന്നെ ഒന്ന് കാണാൻ... വിദൂരതയിൽ നിന്നങ്കിലും നിന്നെ ഒന്ന് കണ്ടാൽ മതിയായിരുന്നു... നീ അരികിലുണ്ടായിരുന്ന രണ്ട് വർഷങ്ങൾ... അതിലെ എല്ലാ നിമിഷങ്ങളും ഇന്ന് ഞാൻ ഓർക്കുന്നു... കണ്ണീരിന്റെ ആണങ്കിലും ആഹ്ലാദത്തിന്റെ ആണങ്കിലും ആ ഓർമ്മകളാണ് ഈ ഒരു വർഷത്തിൽ എന്നെ ജീവിപ്പിച്ചത്. ഇന്നും ഞാൻ ജീവിക്കുന്നതും അത് കൊണ്ടാണ്.

നീ ഇഷ്ടമല്ലന്ന് ചൊല്ലിയ നാളുകൾ പോലും എന്നെ ഇത്ര കണ്ണീരണിയിപ്പിച്ചിട്ടില്ല കാരണം നീ അരികിലിണ്ടന്ന ആശ്വാസമായിരുന്നു എനിക്ക്... നീ വന്നിരുന്നതും ആ ഇടവഴിയെ പതിവാക്കിയതും എനിക്ക് വേണ്ടി മാത്രമായിരുന്നുവെന്ന് എനിക്കറിയാം...

നമ്മൾ കണ്ട് മുട്ടിയിരുന്ന ആ ഇടവഴിയിലേക്ക് ഞാൻ വീണ്ടും പോയിരുന്നു. ആ ഇടവഴികൾ വീണ്ടും കാണുമ്പോൾ ഒരു നോവ് തോന്നാറുണ്ട്. അവിടത്തെ ഓരോ മൺതരികളും ഇലകളുമെല്ലാം നമ്മുടെ ഓരോ കഥകൾ എന്നെ ഓർമ്മപ്പെടുത്തുന്നു. നിന്നെയും കൂട്ടി പതിവായി നിന്നെ കണ്ടിരുന്ന ആ ഇടവഴിയിൽ പോയി ഇരിക്കാൻ ഇന്ന് എനിക്ക് ഒരുപാട് മോഹമുണ്ട്. നീ എന്റേതു മാത്രമാണന്ന് എനിക്ക് അവിടെ ഇരുന്ന് ഈ ലോകത്തോട് വിളിച്ച് പറയണം...

നിന്റെ ഓർമ്മകളും കോർത്തിണക്കി ഞാൻ ജീവിക്കുകയാണ്... ഒരു നിരാശ കാമുകനായിട്ടല്ല.. ഒരു ചെറിയ യാത്ര പോയ പ്രിയ പ്രേയസി തിരിച്ച് വരുന്നതും കാത്ത്.... ഇന്ന് എനിക്ക് ആഗ്രഹം നിന്നെ ഒന്ന് കാണാനല്ല, നീ എന്റെ ജീവിതത്തിലേക്ക് എന്നേക്കുമായി വരുന്ന ദിനങ്ങളേയാണ്...


പ്രതീക്ഷയോടെ തന്നെ... 
ഞാൻ കാത്തിരിക്കുകയാണ്... 
സഖീ... 
വൈകാതെ നീ വരില്ലേ...


e-മഷിയിലേക്കുള്ള വഴി.... http://emashi.in/feb-2016/love-letter-competition-second-prize.html



Friday 23 October 2015

നാല് നാൾ കൂടി .... !

ജീവിതത്തിലെ എല്ലാ വേണ്ടാത്തരങ്ങളും ഉപേക്ഷിച്ച് മൊട്ടക്കുന്നിന് മുകളിലെ തൻ്റെ ചിരകാല സുഹൃത്തുക്കളായ ആ നാൽവർ സംഘത്തോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ആ നാട്ടുകാരുടെ പേടി സ്വപ്നമായ "പാരഡൈസ്" എന്ന മനുഷ്യ മൃഗങ്ങളുടെ സങ്കേതത്തിൽ മനുവിൻ്റെ അഭാവം വ്യക്തമായിരുന്നു.

പുതു ജീവിതം ആഗ്രഹിച്ച് മനുവിന് മുന്നിൽ ചായയുമായി വന്ന അശ്വതിയും ആഗ്രഹിച്ചത് അത് തന്നെ ആയിരിക്കണം. പക്ഷെ വാചാലത പ്രസരിക്കേണ്ട അശ്വതിയുടെ മുഖം അനിഷ്ടം കൊണ്ട് മൗനം പൂണ്ടപ്പോഴും കാരണവന്മാർക്ക് അത് സമ്മതത്തിൻ്റെ അടയാളമായിരുന്നു.

ഇണങ്ങാത്ത ബന്ധത്തെ അണയാത്ത വിളക്കായി ഇടവേളകൾ ഇല്ലാത്ത ഫോൺ വിളികൾ മാറ്റിയെടുത്തപ്പോൾ അശ്വതിയെക്കാൾ ആശ്വാസം കൊള്ളരുതായ്മകളിൽ നിന്ന് മനുവിൻ്റെ മോചനം ആഗ്രഹിച്ച അവൻ്റെ അമ്മക്ക് ആയിരുന്നു. കല്യാണ കച്ചവടത്തിന് കണക്ക് പറഞ്ഞ് വില ഉറപ്പിച്ച രണ്ട് അച്ചൻമാർക്കും അത് ധരാളമായിരുന്നു.

       *  *  * 
ഏതോ ഒരു പെൺകുട്ടിയെ കെട്ടടങ്ങാത്ത മദ്യത്തിൻ്റെ ലഹരിയിൽ ഇടിച്ച് വീഴ്ത്തിയപ്പോൾ  ഡ്രൈവ് ചെയ്തിരുന്ന ബിജുവിന് ലവലേശം പോലും കുറ്റബോധം തോന്നിയില്ല. കൂട്ടുകാർ രക്തത്തിൽ കുതിർന്ന ആ ശരീരത്തെ വാഹനത്തിലേക്ക് വലിച്ചിട്ടപ്പോഴും അവനോട് മൊട്ടക്കുന്നിലേക്ക് വാഹനം ഓടിക്കാൻ ആരും പറയേണ്ടി വന്നില്ല, അതായിരുന്നല്ലോ പതിവ് ശൈലി...

മൊട്ടകുന്നിലെ ആനപ്പാറയുടെ ചെരുവിൽ തങ്ങളുടെ ഊഴങ്ങളെ മറ്റുള്ളവർ ക്യാമറയിൽ പകർത്തുന്നത് കണ്ട് തങ്ങളുടെ കാമാഗ്നിയെ ആ ചോരയിൽ കുതിർന്ന ശരീരത്തിന് മുകളിൽ അവർ ജ്വലിപ്പിച്ച് നിർത്തി...

കല്ല്യാണ കുറിയുമായുള്ള മടക്കയാത്രയിൽ ബിജുവിൻ്റെ ഫോൺ വിളിക്ക് ഉത്തരം നൽകി കൊണ്ട് കൂട്ടുകാരെ പിണക്കാതിരാക്കാൻ മൊട്ടക്കുന്നിലെ ആനപ്പാറയുടെ ചെരുവിലേക്ക് വാഹനം ഓടിച്ച് കയറ്റുമ്പോഴും മനുവിൻ്റെ മനം നിറയെ അശ്വതിയും നാല്‌ നാൾ കഴിഞ്ഞാലുള്ള കല്യാണ നാളും മാത്രമായിരുന്നു...

കാമം കുത്തിനിറച്ച യുവത്വ കാലത്ത് സ്ത്രീ ജന്മങ്ങൾ തങ്ങൾക്ക് എന്നും ഇരകൾ മാത്രം ആയിരുന്നുവെങ്കിലും അന്നാദ്യമായ് ആനന്ദത്തിന് പകരം വിഷാദം  ആയിരുന്നു മനുവിൻ്റെ മനം നിറയെ...

കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഇരുൾ മുറ്റിയ രാത്രിയിൽ മങ്ങിയ മൊബൈൽ വെളിച്ചത്തിൽ വികൃതമായതും അവ്യക്തവുമായ ആ സ്ത്രീ ശരീരത്തെ തൻ്റെ ഉടലിലേക്ക് ചേർക്കുമ്പോഴും മനുവിൻ്റെ മൂക്കിൽ രക്തത്തിൻ്റെ മണം തളം കെട്ടി നിന്നു.തൻ്റെ ഊഴത്തെ കൂട്ടുകാർ മൊബെെൽ ക്യാമറയിൽ പകർത്തുന്നതിൽ അവന് വല്ലാത്ത അമർഷം തോന്നി. മനുവിൻ്റെ ശബ്ദം കേട്ട് പരിചിതം ആയത് കൊണ്ടാവണം കിടന്ന് ഞെരിഞ്ഞ് അടങ്ങുമ്പോഴും ആ ശരീരം അവനെ തിരിച്ചറിഞ്ഞതും അവൾ അശ്വതിയുടെ സ്വരത്തിൽ ശബ്ദിച്ചതും... " മനുവേട്ടാ.. ഒരു നാ..ല് നാ.. ൾ കൂടി.....

Friday 31 July 2015

സ്വയം പര്യാപ്തത...!


വീർത്ത വയറും താങ്ങി പിടിച്ചുള്ള അയാളുടെ നടത്തം ഒന്ന് കണേണ്ടത് തന്നെയാണ്. പ്രവാസം അവസാനിപ്പിച്ച് മടങ്ങി വന്നിട്ട് നാല് മാസം പിന്നിട്ടിട്ട് ദിവസങ്ങൾ ആവുന്നതെ ഉള്ളൂ... പക്ഷെ അപ്പോഴേക്കും വയർ ആറു മാസമായ ഗർഭണിയുടേത് പോലുണ്ട്. കയ്യിലെ പൊതിയിലുള്ള ഇറച്ചിയുമായി  വീട്ടിലെത്തിയിട്ട് വേണം രാത്രി അത്താഴത്തിനുള്ള കുക്കർ വിസിൽ ഊതാൻ.

സമയം സന്ധ്യ ആയിരിക്കുന്നു.. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള നsത്തത്തിന് അയാൾ വേഗത കൂട്ടി. അപ്പോഴും അയാളു ടെ മനസ് ചന്തയിൽ നിന്നും കേട്ട യുവാവിന്റെ വാക്കുകളിൽ തന്നെയായിരുന്നു. വാക്കുകളുടെ ഇടർച്ചയും കൂടെയുള്ള മുരൾച്ചയും പഴകിയ ഉച്ചഭാഷണിയാണന്ന് പറയുന്നുണ്ട്. നല്ല രീതിയിൽ വസ്ത്രം ധരിച്ച ഒരു സുന്ദരനായ ചെറുപ്പക്കാരൻ. അയാളാണ് പ്രാസംഗികൻ, ഒരു ഇരുപത്തിരണ്ട് വയസ് പ്രായം കാണും.ഒത്ത ശരീരം, വെളുത്ത നിറം, ചീകി ഒതുക്കിയ മുടി. കുടെ വേറെ ഒന്ന് രണ്ട് ചെറുപ്പക്കാരുമുണ്ട്. ഏതോ പരിസ്ഥിതി സംഘടനയുടെ ആളുകളാണന്ന് പൊടിപിടിച്ച ആ ഫ്ലക്സിൽ നിന്നും വായിച്ചെടുത്തു. കുറച്ച് ആളുകൾ ചുറ്റും കൂടിയിരിക്കുന്നു.
നർമ്മം കലർന്ന അയാളുടെ പ്രസംഗം കേൾക്കാൻ നല്ല രസമുണ്ടായിരുന്നു.പക്ഷെ പിന്നീട് അയാൾ പറഞ്ഞത് കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. അന്യസംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ നാട്ടിലേക്ക് കൊണ്ട് വരുന്ന പച്ചക്കറികളിൽ ഉപയോഗിക്കുന്ന കീടനാശിനി പ്രയോഗം, അതായിരുന്നു വിഷയം. പത്ത് വർഷത്തെ പ്രവാസത്തിന് ശേഷം ഗൃഹാതുരത്വം നിറഞ്ഞ നാളുകൾ തിരികെ കിട്ടാനാണ് വിസ എക്സിറ്റും അടിച്ച് നാട്ടിലേക്ക് പോന്നത്‌, ഇവിടെ ആകെ വിഷമയമായിരിക്കുന്നു.
പ്രസംഗം കഴിഞ്ഞ് ബോധവൽക്കരണവും നടത്തി അവർ അടുത്ത നാട്ടിലേക്ക് പോയപ്പോഴും കവല മുഴുവൻ അവർ പറഞ്ഞ കാര്യങ്ങൾ തന്നെയായിരുന്നു ചർച്ചാ വിഷയം.

കോഴി വെട്ടുന്നതിനിടയിൽ കോഴിക്കാരൻ ഹംസാക്ക രാസ പ്രയോഗത്തേയും കീടനാശിനിയേയും കുറിച്ച് ഒരു ക്ലാസ് തന്നെ എടുത്തു. കേൾക്കാൻ കടയിൽ ഒരു പറ്റം ചർച്ചക്കാർ തന്നെയുണ്ടായിരുന്നു. തറവാട്ടിൽ ആയിരുന്ന കാലത്ത് വീടിന്റെ നടുമുറ്റത്തും അടുക്കള തോട്ടത്തിലും അമ്മ വിളയിച്ചിരുന്ന പാവക്കയും വെണ്ടയും ചീരയും കുമ്പളവും മത്തനും അടക്കം അനേകം സാധനങ്ങളെ അയാൾ മനസ്സിലോർത്തു.അന്ന് അവയ്ക്ക് വെള്ളം നനയ്ക്കാൻ അമ്മ പറയുമ്പോൾ മടിയോടെ വേച്ച് വേച്ച് നടന്ന് പോയി അമ്മയോട് കള്ള വയറു വേദന അഭിനയിച്ചത് ഇളം ചിരിയോടെ അയാൾ ഓർത്തു. ആ പച്ചക്കറികളുടെ സ്വാദ് ഒന്ന് വേറെ തന്നെ ആയിരുന്നു. അതിലെ മത്തൻ കൂട്ടാൻ തനിക്ക് ഏറെ പ്രിയപ്പെട്ടത് ആയിരുന്നു എന്ന് ഓർക്കുമ്പോൾ അയാളുടെ വായിൽ നിറഞ്ഞ വെള്ളം അയാൾ തുപ്പി കളഞ്ഞു...

വീട്ടിലെത്തിയപ്പോഴേക്കും തരിശായി കിടക്കുന്ന മലയിലുള്ള പറമ്പിൽ എന്തങ്കിലും നട്ടുപിടിപ്പിക്കണം എന്ന് അയാൾ തീരുമാനിച്ചിരുന്നു. ഒരുപാട് നാളായി അങ്ങോട്ട് പോയിട്ട് തന്നെ, കഴിഞ്ഞ ലീവിന് വന്നപ്പോഴാണ് മകന്റെ കൂടെ പോയത്, പിന്നീട് പോയിട്ടില്ല. മകനാണ് എല്ലാം നോക്കി നടത്തുന്നത്.
പക്ഷെ അയാൾ ആകെ അസ്വസ്ഥനായിരുന്നു. കിളയ്ക്കാൻ പോയിട്ട് ഒരു തൂമ്പ എടുത്ത് പൊക്കാൻ പോലും തന്റെ  ആരോഗ്യം അനുവദിക്കില്ലല്ലോ എന്ന് മനസിലാക്കിയപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞ് പോയി. എങ്കിലും തന്റെ പ്രതീക്ഷകൾ എല്ലാമെല്ലാമായ മകനിലേക്ക്അയാൾ പറിച്ച് നട്ടു.

നഗരത്തിലെ പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്ലസ്ടുവിനാണ് അവൻ പഠിക്കുന്നത്. അവൻ ഒരു പാട് വളർന്നിരിക്കുന്നു... തന്നെക്കാൾ,
പഠിത്തതിന് ശേഷം ബിസിനസിലേക്ക് തിരിയാനാണ് അവന് താൽപ്പര്യം..
ഏറ്റവും മികച്ച വില കൂടിയ വസ്ത്രങ്ങൾ ധരിച്ചുള്ള അവന്റെ നടത്തം തന്നെ പോലും കൊതിപ്പിക്കുന്നതായി അയാൾക്ക് തോന്നി.

ചെറിയ ഒരു മുരൾച്ചയോടെ ഒരു മാരുതി സ്വിഫ്റ്റ് കാർ ആ വീടിനു മുന്നിൽ ബ്രേക്കിട്ടു.
കയ്യിൽ ഒരു പൊതിയുമായിട്ടാണ് മകന്റെ  ഇന്നത്തെ വരവും... തിന്നാനുള്ള എന്തങ്കിലും ആയിരിക്കും അതിൽ. അറിഞ്ഞ് കൊണ്ട് തന്നെയുള്ള അയാളുടെ ചോദ്യത്തിന് പപ്പാ ഇത് അൽപ്പം ബ്രോസ്റ്റ് ആണന്ന് അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു. അയാളും ഒന്ന് ചിരിച്ചു. ആ പൊതി ഉള്ളിൽ വെച്ച് മടങ്ങി വരാൻ അയാൾ പറഞ്ഞു, ആവശ്യം  കഴിഞ്ഞ അവൻ പെട്ടന്ന് മടങ്ങി വന്നു...
എന്തു പറ്റി പപ്പാ എന്ന മകന്റെ ചോദ്യത്തിന് അയാൾ മറുപടി നൽകി...
"നമ്മുടെ അടുക്കളക്ക് വേണ്ടത് നമ്മുടെ പറമ്പിൽ തന്നെ ഉണ്ടാക്കണം. അതിനുള്ള ഏർപ്പാടുകൾ നീ ചെയ്യണം"
അവൻ വല്ലാതെ ഒന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു
"പപ്പാ, പപ്പ മനസിൽ കണ്ടത് ഞാൻ എന്നോ ഒരുക്കാൻ തടങ്ങിയിട്ടുണ്ട്.."
നാളത്തോടെ നമ്മുടെ മലയിലുള്ള ആ ഒഴിഞ്ഞ പറമ്പിൽ ആ വർക്കുകൾ പൂർത്തിയാകും. ഒരു പത്ത് നാൽപ്പത് ദിവസം കഴിയട്ടെ, പിന്നെ നമുക്ക് ഒന്നും പുറത്ത് നിന്ന് വാങ്ങേണ്ടി വരില്ല. അയാളുടെ മനസ്സ് നിറഞ്ഞു. അയാൾ മകനെ വാരി പുണർന്ന് ചുംബനം നൽകി... നാളെ പറമ്പിലേക്ക് പോകുമ്പോൾ താനും ഉണ്ടന്ന് പറഞ്ഞ് അയാൾ അവന് പുറത്ത് പോകാൻ അനുമതി നൽകി...

എകദേശം ആറ് കിലോമീറ്ററോളം ഉണ്ട് പറമ്പിലേക്ക്. കുണ്ടും കുഴിയും താണ്ടി ആ കാർ മല കയറി പറമ്പിന്റെ മദ്ധ്യത്തിൽ എത്തി നിന്നു. മനുഷ്യവാസം കുറഞ്ഞ ഇടമാണ്. എങ്കിലും ആ സ്ഥലം കൃഷി ചെയ്യാൻ നല്ലതാണന്ന് അയാൾക്കറിയം..
തന്റെ മകനെ ഓർത്ത് അയാൾക്ക് അഭിമാനം തോന്നി..
വണ്ടിയിൽ നിന്നിറങ്ങി പറമ്പിന്റെ വടക്ക് ഭാഗത്ത് പുതുതായി ഉണ്ടാക്കിയ ഷെഡ്ഡുകൾ കാണാൻ മകനോടപ്പം നടക്കുമ്പോൾ പറമ്പിൽ എവിടെ നിന്നോ അപരിചിതമായ ഒരു രൂക്ഷഗന്ധം അയാളുടെ മൂക്കിലേക്ക് തുളച്ച് കയറി. ആ ഭാഗത്തേക്ക് പോകുന്തോറും അത് കൂടുന്നതായി അയാൾക്ക് തോന്നി.
പക്ഷെ ആ കാഴ്ച്ച കണ്ട അയാൾ ചലിക്കാനാകാതെ ആശ്ചര്യത്തോടെ നിന്ന് പോയി.
തന്റെ അടുക്കളയിലേക്ക് താൻ സമ്മാനിക്കാറുള്ളതിനെ,
തന്റെ മകന്റെ വീർത്ത ശരീരത്തിന്റെ  അവകാശിയെ തന്റെ മകൻ ഉണ്ടാക്കിയിരിക്കുന്നു.
തന്റെ അടുക്കളയ്ക്ക് പൂർണ്ണമായും പര്യപ്തത നൽകാൻ തന്റെ മകന് സാധിച്ചിരിക്കുന്നു.
നാൽപ്പത് ദിവസം കൊണ്ട് വിളവ് കൊയ്യുന്ന ലാഭമേറിയ കൃഷി.
വീട്ടിലേക്ക് കോണ്ട് പോകാൻ അയാളുടെ മകൻ ആ ബ്രോയിലർ ചാക്കിലാക്കുന്നത് കണ്ട് അയാൾ അന്തം വിട്ട് നിന്നു. തന്റെ വീടിൻ്റെ അടുക്കള ഇപ്പോൾ തികച്ചും സ്വയം പര്യാപ്തത നേടിയിരിക്കുന്നതായി അയാൾക്ക് തോന്നി ....

Friday 24 July 2015

സ്ത്രീ'ധ'നം


സ്ത്രീ'ധ'നം


വധു മധുവിധു ആശിച്ചു
മധു വധു നിധിയും
വധു ധനം നിധിയായി നൽകി
മധു വധം വിധിയായും